International
ടെഹ്റാൻ: ഇറാനിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇറാനിൽ വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭം നിയന്ത്രണാതീതമാകുകയും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും പ്രക്ഷോഭമുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശമുണ്ട്. ഇറാനിൽ ഏകദേശം 10,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
സമാധാനപരമായി സമരം ചെയ്യുന്നവരെ കൊലപ്പെടുത്താൻ ശ്രമിച്ചാൽ ഇറാനിൽ ഇടപെടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
TRAVEL
അരുത് കാട്ടാളാ അരുത് എന്ന് വേടനോട് മഹാമുനി പറഞ്ഞത് പുതിയ വേടന്മാരോട് ഇപ്പോഴും വീണ്ടും വീണ്ടും പറയേണ്ടി വരുന്നു. ആരവല്ലി മലനിരകൾ ഈ ഭൂമുഖത്ത് നിന്ന് തച്ചുടച്ച് നീക്കപ്പെടുമോ എന്ന ആശങ്ക ശക്തമാകുമ്പോൾ ഏകദേശം 670 ദശലക്ഷം വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ആരവല്ലി പർവതനിരകൾ കാത്തു സംരക്ഷിക്കാൻ കൂട്ടായ്മകൾ പലതും ശക്തിപ്പെടുകയാണ്.
സർവം പ്രകൃതിമയമാണ് ആരവല്ലി കുന്നുകളിൽ. ഹിമാലയൻ പർവതനിരകൾക്ക് മുമ്പുള്ളതാണ് ആരവല്ലി കുന്നുകൾ എന്ന് പറയപ്പെടുന്നു. ഇത് ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിരകളിൽ ഒന്നായാണ് കണക്കാക്കുന്നത്.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പർവത നിരയാണ് ആരവല്ലി. സഞ്ചാരികളെ ആകർഷിക്കുന്ന കൂറ്റൻ പർവതനിരകൾ, പച്ചപ്പില്ലാത്ത പരുക്കൻ കുന്നുകൾ, പേടിപ്പെടുത്തുന്ന പാറക്കെട്ടുകൾ, അപൂർവ സസ്യജാലങ്ങൾ.. അതിനെ ഏതു പർവതനിരകൾക്കും അവകാശപ്പെടാവുന്ന സവിശേഷതകളെല്ലാം ആരവല്ലിക്കും സ്വന്തം.
വടക്കുകിഴക്കൻ ദിശയിൽ ഏകദേശം 692 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആരവല്ലി പർവതനിര, ഇന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഡൽഹിയിൽ അവസാനിക്കുന്നു, അതുകൊണ്ടുതന്നെ ഈ പർവതനിരകൾ നീണ്ടുകിടക്കുന്ന പ്രദേശങ്ങളുടെ പരിസ്ഥിതിയിലും ഇവ നിർണായക പങ്ക് വഹിക്കുന്നു.
ആരവല്ലി കുന്നുകളിലെ ഖനനം ഈ സംസ്ഥാനങ്ങളെയെല്ലാം ബാധിക്കും എന്നാണ് പ്രകൃതി സ്നേഹികൾ വാദിക്കുന്നത്. ആരവല്ലി കുന്നുകൾ വെറും പർവതനിരകൾ മാത്രമല്ല.
പ്രകൃതിയുടെ നിലനിൽപ്പിനായി പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള രക്ഷാകവചമാണത്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വളരെ സുപ്രധാനമായ പങ്ക് ആരവല്ലി കുന്നുകൾ വഹിക്കുന്നുണ്ടെന്നാണ് പറയുന്നത്. വ്യത്യസ്തമായ ആവാസ വ്യവസ്ഥകളെ ആരവല്ലി കുന്നുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
ജൈവവൈവിധ്യത്താൽ സമ്പന്നമായ ആരവല്ലികൾ വരണ്ട ഇലപൊഴിയും വനങ്ങൾ, കുറ്റിച്ചെടികൾ, പുൽമേടുകൾ, അതുപോലെ നിരവധി ഇനം സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, പ്രാണികൾ എന്നിവയുൾപ്പെടെ വിവിധതരം സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. മറ്റൊരു അർഥത്തിൽ വിശേഷിപ്പിച്ചാൽ ഇന്ത്യയുടെ ആമസോൺ കാടുകളാണ് ആരവല്ലി കുന്നുകൾ.
വരണ്ട കാലാവസ്ഥയാണ് ആരവല്ലിയിൽ. അതുകൊണ്ടുതന്നെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ പകിട്ട് അവകാശപ്പെടാൻ ഇല്ലെങ്കിലും ധാരാളം പേർ ആരവല്ലി കുന്നുകള്‍ കാണാൻ എത്തുന്നുണ്ട്.
ആരവല്ലി പർവതനിരകൾ ഈ പ്രദേശത്തിന്റെ ഒരു നിർണായക ജലസംഭരണ പ്രദേശമാണ്. നദികൾ, തടാകങ്ങൾ, ഭൂഗർഭജല റീചാർജ് എന്നിവയുടെ ഉറവിടമായി പ്രവർത്തിക്കുന്നു.
ഈ ശ്രേണിയിലെ കുന്നുകളും താഴ്വരകളും മഴവെള്ളം പിടിച്ചെടുത്ത് കൃഷി, കുടിവെള്ളം, വന്യജീവി ആവാസ വ്യവസ്ഥകൾ എന്നിവയ്ക്ക് സുപ്രധാനമായ സബർമതി, ലൂണി, ബനാസ് തുടങ്ങിയ നദികളിലേക്ക് ഒഴുക്കിവിടുന്നു.
ഈ നദികളുടെ പ്രധാന ജലസ്രോതസാണ് ആരവല്ലി കുന്നുകൾ എന്നു പറയാം. ജലത്തിനായി ഈ നദികളെ ആശ്രയിച്ച് കഴിയുന്നവർക്ക് നീരനുഗ്രഹം ചെയ്യുന്ന മലനിരകളാണ് ആരവല്ലി.
ആരവല്ലി പർവതനിരകൾ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്താൽ സമ്പന്നമാണ്. ചരിത്രത്തിന്റെ കാലടിപ്പാടുകൾ പിന്തുടരുന്നവർക്ക് ആരവല്ലി പ്രിയപ്പെട്ട ഇടം തന്നെ. നിരവധി പുരാവസ്തു സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ, കോട്ടകൾ എന്നിവ ആരവല്ലിയുടെ വിശാലമായ ഭൂപ്രകൃതിയിൽ ചിതറിക്കിടക്കുന്നുണ്ട്.
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രശേഷിപ്പുകളും അവശിഷ്ടങ്ങളും നിറഞ്ഞ ഇടമാണ് ആരവല്ലി. പുരാതന നാഗരികതകൾ ഈ പ്രദേശത്ത് അവയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
TRAVEL
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്.
ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി.
രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്‍ശനം നടത്തി.
പാഞ്ചാലിമേട്ടില്‍ 2552, 2251 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4211, 3874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്‍വ്യു പാര്‍ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
Kerala
പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്റെയും വനം വകുപ്പിന്റെയും നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.
മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്.
Business
മുംബൈ: പുതിയ അപ്ഡേഷനുകൾ അവതരിപ്പിച്ചുകൊണ്ട് നാട്ടുകാർ "ഗൂഗിൾ ആന്റി' എന്നു വിളിക്കുന്ന ഗൂഗിൾ മാപ്സ് അടിമുടി മാറാനൊരുങ്ങുന്നു. അപകടസാധ്യകൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് ഗൂഗിൾ മാപ്സിൽ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ജിമിനൈ എന്ന എഐയുടെ സഹായത്തോടെയാണ് ഗൂഗിൾ മാപ്സ് അടിമുടി പരിഷ്കരിക്കുന്നത്. യാത്രക്കാരെ ഏറെ സഹായിക്കുന്ന നിരവധി സൗകര്യങ്ങൾ ഇനി ഗൂഗിൾ മാപ്സ് നൽകും.
വെറുതെ റൂട്ട് മാപ് നോക്കുക എന്നതിനേക്കാൾ സമ്പൂർണ ട്രാവൽ സഹായിയായി ഗൂഗിൾ മാപ്സ് മാറുകയാണ്. അടുത്ത പെട്രോൾ പന്പ് എവിടെ? അവിടെ പാർക്കിംഗ് സൗകര്യമുണ്ടോ? നിലവിൽ പാർക്കിംഗ് സ്ഥിതി എന്താണ് എന്നതൊക്കെ ചോദിച്ചാൽ ഉടൻ ഉത്തരം ലഭിക്കും. 25 കോടിയലധികം പ്രദേശങ്ങളുടെ സമഗ്രവിവരങ്ങൾ അവലോകം ചെയ്താണ് ഗൂഗിൾ മാപ്സ് പ്രവർത്തനം. ഇവി ചാർജിംഗ് സൗകര്യം, കുറുക്കുവഴികൾ എന്നിവയും ഇനി "ഗൂഗിൾ ആന്റി' പറഞ്ഞുതരും.
ജി മെയിൽ, കലണ്ടർ
കലണ്ടർ, ജി മെയിൽ എന്നിവ ഉപയോഗിക്കാൻ കഴിയും. പ്രധാന നഗരങ്ങളിലെ ട്രാഫിക്, തടസങ്ങൾ, വേഗപരിധി എന്നിവയും അറിയാം. റോഡ് അടയ്ക്കൽ, അറ്റുകറ്റപ്പണി എന്നിവയുടെ ആധികാരിക വിവരങ്ങളും ലഭ്യമാക്കും. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇതു ലഭ്യമാക്കുന്നത്. പൊതുവിശ്രമമുറികൾ, ഹോട്ടലുകൾ, മറ്റ് വഴിയോര സൗകര്യങ്ങൾ എന്നിവയും എളുപ്പത്തിൽ കണ്ടെത്താം.
ഇന്ത്യൻ ഭാഷകളിൽ
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് അവരുടെ മെട്രോ, ട്രാൻസ്പോർട്ട് ടിക്കറ്റുകൾ ഗൂഗിൾ വാലറ്റ് ആപ്പിനുള്ളിൽ സൂക്ഷിക്കാം. യാത്ര ചെയ്യുമ്പോൾ ഗൂഗിൾ മാപ്സിൽനിന്നു നേരിട്ട് ടിക്കറ്റുകൾ കാണാനും ഉപയോഗിക്കാനും ഇതു സഹായിക്കും. വൈകാതെ ഒൻപതു ഇന്ത്യൻ ഭാഷകളിൽ പാലങ്ങളും ഫ്ലൈഒാവറുകളുമൊക്കെ ചൂണ്ടിക്കാട്ടുന്ന വോയിസ് നാവിഗേഷൻ ലഭ്യമാകും. ഏതാനും ആഴ്ചകൾക്കുള്ളിൽ ആൻഡ്രോയിഡ് ഐഎഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് ലഭ്യമാകും.